പാറശ്ശാല : സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളെത്തുന്ന പൊഴിയൂർ പൊഴിക്കരയിൽ അപകടമരണങ്ങൾ പതിവായിട്ടും മുന്നറിയിപ്പ് ബോർഡോ മറ്റ് സുരക്ഷാ സജ്ജീകരണങ്ങളോ ഒരുക്കുന്നില്ല. ഒരു വർഷത്തിനുള്ളിൽ പൊഴിക്കരയിൽ മൂന്ന് ജീവനുകളാണ് നഷ്ടമായത്. അവധിദിവസങ്ങൾ സഞ്ചാരികളെക്കൊണ്ടുനിറയുന്ന ഇവിടെ പൊഴിയിൽ അകപ്പെട്ടുള്ള മരണങ്ങൾ പതിവാകുന്നു. കടലും കായലും സംഗമിക്കുന്ന പൊഴിയിൽ കുളിക്കാനും നീന്താനുമിറങ്ങുന്ന സഞ്ചാരികളാണ് അപകടത്തിൽപ്പെടുന്നതിൽ അധികവും.
അടഞ്ഞുകിടക്കുമ്പോൾ പൊഴിയോടുചേർന്നുള്ള കായൽപ്രദേശം ഒഴുക്കില്ലാത്ത ശാന്തമായ സ്ഥലമാണെന്നു തോന്നും. ഈ ഭാഗത്തേക്കിറങ്ങുമ്പോൾ പൊടുന്നനെ അടിത്തട്ടിലെ മണൽ ഇടിഞ്ഞുതാഴുന്നതോടെ കായലിലേക്ക് ഇറങ്ങുന്നവർ അഗാധമായ കുഴിയിലേക്കു വീഴുന്നതും അപകടങ്ങൾക്കു കാരണമാകുന്നു. നീന്തൽ അറിയുന്നവരും മത്സ്യത്തൊഴിലാളികളുമടക്കം നിരവധിപ്പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
പൊഴി മുറിച്ചിട്ടിരിക്കുമ്പോൾ ഒഴുക്കിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ദിവസങ്ങൾക്കുശേഷം കിലോമീറ്ററുകൾക്ക് അകലെനിന്നാണ് കണ്ടെത്താറുള്ളത്. പൊഴി അടഞ്ഞുകിടക്കുന്നകാലത്ത് അപകടം നടക്കുന്നതിനു സമീപത്തെ പാറയിടുക്കുകളിലും മണൽക്കൂനകൾക്കും ഇടയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിക്കുന്നത്.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
