കാഞ്ഞിരപ്പള്ളി : നഗരത്തിൽ നിന്ന് ആരംഭിക്കുന്ന 2 പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കൽ – കടമപ്പുഴ റിങ് റോഡ് തകർന്നത് യാത്രക്കാരെ വലയ്ക്കുന്നു. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി – തമ്പലക്കാട് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ ദൂരമുള്ള പുളിമാക്കൽ റോഡാണ് തകർന്നു കിടക്കുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി റോഡിൽ എത്തുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ കടമപ്പുഴ പാലം വഴി കുരിശുങ്കൽ കവലയിലോ, കുന്നും ഭാഗത്തോ എത്താനുള്ള എളുപ്പ വഴിയാണിത്. മുണ്ടക്കയം ഭാഗത്ത് നിന്നും പൊടിമറ്റത്ത് നിന്നും ആനക്കൽ ടൗണിലും തുടർന്ന് തമ്പലക്കാട് റോഡിലും പ്രവേശിച്ച് തമ്പലക്കാട് കൂരാലി പള്ളിക്കത്തോട് വഴി മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഭാഗത്തേക്കു പോകാനുള്ള എളുപ്പ വഴിയുടെ ഒരു ഭാഗവുമാണ്.
പലയിടങ്ങളിലും ടാറിങ് പൂർണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. മഴ പെയ്തു കുഴിയിൽ വെള്ളം നിറഞ്ഞാൽ അപകട സാധ്യതയും വർധിക്കുന്നു. റോഡ് വീതി കൂട്ടി നിർമിക്കണം എന്ന ആവശ്യം വർഷങ്ങളായി ജനം ഉന്നയിക്കുന്നതാണ്. എന്നാൽ തമ്പലക്കാട് റോഡിൽ നിന്നു പ്രവേശിക്കുന്ന ഭാഗത്തും ആനക്കൽ – എറികാട് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വീതി തീരെ കുറവായതിനാൽ വലിയ വാഹനങ്ങൾ ഒരേ സമയം വന്നാൽ കടന്നുപോകാൻ കഴിയില്ല. പ്രദേശവാസികളുടെ ഏക സഞ്ചാര മാർഗമാണ് ഈ റോഡ്. റോഡ് തകർന്നതോടെ എളുപ്പവഴിയിൽ പോകേണ്ടവർ വളഞ്ഞു ചുറ്റി അധിക ദൂരം സഞ്ചരിച്ചാണ് യാത്ര ചെയ്യുന്നത്. റോഡ് ടാർ ചെയ്ത് ദുരിതം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

