പാറശാല : മാലിന്യം വലിച്ചെറിയാൻ സർക്കാർ വക സ്ഥലം. കെ എസ് ആർ ടി സിയുടെ റീജിയണൽ വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനായി വാങ്ങിയിട്ടിരുന്ന പാറശാല ഇടിച്ചക്കപ്ലാമൂട്ടിലെ ഏഴര ഏക്കറോളം വരുന്ന വസ്തുവാണ് മാലിന്യങ്ങൾ നിക്ഷേപിക്കുവാനായി ആശ്രയിക്കുന്നത്. പരിസര മലിനീകരണത്തിന് പുറമെ പകർച്ചവ്യാധിഭീഷണിക്കും കാരണമാകുന്നതായി നാട്ടുകാർ പരാതിപെടുന്നു.
പഞ്ചായത്തിലെ സമീപ വാർഡുകളിൽ നിന്നും വാഹനങ്ങളിലെത്തുന്നവർ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിച്ചശേഷം കടന്ന് കളയുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാൽ ദുർഗന്ധത്താൽ കാൽനട യാത്രക്കാർക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയാണ്. സന്ധ്യ കഴിഞ്ഞാൽ വേണ്ടത്ര വെളിച്ചമില്ലാത്ത മേഖലയിൽ തെരുവ് നായ്ക്കൽ പെരുകുന്നതും ഭീഷണിയാവുന്നുണ്ട്. കെ എസ് ആർ ടി സി യുടെ നിയന്ത്രണത്തിലുള്ള ഒരു ഭാഗത്ത് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുമെത്തിച്ച പഴയ ബസുകൾ ഒതുക്കിയിട്ടിട്ടുമുണ്ട്.
പ്രദേശത്തെ മെത്തക്കച്ചവടക്കാർ താലൂക്കിന്റെ വിവിധ മേഖലകളിലെത്തി പുതിയ മെത്തകൊടുത്ത ശേഷം തിരികെയെടുക്കുന്ന മെത്തകൾ പ്രദേശത്ത് വലിച്ചെറിയുന്നത് പരിസര മലിനീകരണത്തിന് കാരണമാകുന്നുണ്ട്.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
