കരിങ്കുന്നം : തൊടുപുഴ–പാലാ റോഡിൽ കരിങ്കുന്നം ഗവ ആശുപത്രിക്കു മുന്നിലെ വളവിൽ അപകടങ്ങൾ ആവർത്തിക്കുന്നു. കരിങ്കുന്നം ഗവ എൽ പി എസിനും നെടിയകാടിനും ഇടയിലുള്ള ഭാഗത്തെ ‘എസ്’ ആകൃതിയിലുള്ള വളവാണ് അപകട സ്പോട്ട്. മുൻപ് ഇവിടെ അപകടങ്ങളിൽ ആളുകൾ മരിച്ചിട്ടുണ്ട്. തൊടുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പ്രതീക്ഷിക്കാത്ത ഒരു ഘടനയാണ് ഇവിടെ വളവിന്. കൊടും വളവല്ലാത്തതിനാൽ തന്നെ വേഗം കുറയ്ക്കാതെയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ തന്നെ ഒരു വളവ് കഴിഞ്ഞ് അടുത്ത വളവിലേക്ക് തിരിയുന്നതിനു മുൻപ് വാഹനം റോഡിനു പുറത്തേക്കു ചാടാനുള്ള പ്രവണതയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു.
ഈ ഭാഗത്ത് ഒരു ട്രാൻസ്ഫോമറും അതിൽ ഒരു ഇവി ചാർജിങ് സംവിധാനവും ഉണ്ട്. നിയന്ത്രണം വിടുന്ന വാഹനങ്ങൾ ട്രാൻസ്ഫോമറിലേക്കാണ് ഇടിച്ചു കയറുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ അപകടം സംഭവിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ലോറി നിയന്ത്രണം വിട്ട് പിന്നിൽ ഇടിച്ചതിനെ തുടർന്ന് കാർ റോഡരികിലെ തോട്ടിൽ വീണിരുന്നു. ഗവ ആശുപത്രിയിൽ നിന്നുള്ള വഴി വന്നു ചേരുന്നത് ഈ വളവിലേക്കായതിനാൽ മിക്കപ്പോഴും റോഡു കുറുകെ കടക്കാൻ ആളുകളും വാഹനങ്ങളും ഇവിടെ ഉണ്ട്. ഇത്രയേറെ അപകടസാധ്യതയുള്ള ഈ ഭാഗത്ത് ഒരു മുന്നറിയിപ്പ് ബോർഡോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ല. ആവശ്യമായ നടപടികൾ സ്വീകരിച്ച് അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

