എടപ്പാൾ : ജലജീവൻ പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിലായി കൂടിക്കിടക്കുന്നത് കോടിക്കണക്കിനു രൂപയുടെ പൈപ്പുകളും അനുബന്ധ സാമഗ്രികളുമാണ്. ഓരോ പഞ്ചായത്ത് പരിധിയിലേക്കും ആവശ്യമായ പിവിസി പൈപ്പുകൾ, ഇരുമ്പ് പൈപ്പുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ റോഡരികിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് കൂട്ടിയിട്ടിരുന്നത്. ആവശ്യം കഴിഞ്ഞ് ശേഷിക്കുന്നവ കൊണ്ടുപോകാൻ കരാറുകാർ എത്തിയിട്ടില്ല. വട്ടംകുളം വി സ്ക്വയർ പദ്ധതി പ്രദേശത്ത് ലോഡ് കണക്കിന് പൈപ്പുകളാണ് കൂട്ടിയിട്ടിരിക്കുന്നത്.
വി സ്ക്വയറിന്റെ ജോലികൾ ആരംഭിക്കുന്നതിനായി ഇവ എടുത്തുമാറ്റണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതിനാൽ ജോലികൾ ആരംഭിക്കാനായിട്ടില്ല.ഒടുവിൽ ഇവ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി അധികൃതർക്ക് നോട്ടിസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. എടപ്പാൾ ഉദിനിക്കര സ്കൂളിനു സമീപത്തും ഇവ കൂടിക്കിടക്കുകയാണ്. മറ്റുചിലയിടങ്ങളിൽ റോഡരികിൽ വീടുകൾക്ക് മുൻവശത്തായായും പൈപ്പുകൾ കൂട്ടിയിട്ടിട്ടുണ്ട്.
