തൃശൂർ : 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 249 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകൾ പങ്കെടുക്കും കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. കൗമാര കലാമേളയുടെ ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിൻ്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടി മേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
