പെരിന്തൽമണ്ണ : കുളിർമലയിൽ 30 ഏക്കറിലേറെ സ്ഥലത്തെ പുൽക്കാടുകളും മരങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെ പടർന്ന തീ രാത്രി വൈകിയാണ് നിയന്ത്രണ വിധേയമാക്കിയത്. ജനവാസമുള്ള പാതയോരത്തേക്ക് വരെ തീ എത്തിയെങ്കിലും ഫയർ ബെൽറ്റ് തീർത്ത് ഈ ഭാഗങ്ങളെ അധികൃതർ സുരക്ഷിതമാക്കി. മലയ്ക്ക് മുകൾവശത്താണ് വലിയ തോതിൽ അഗ്നിബാധ ഉണ്ടായത്. ഇനിയും താഴെ ഭാഗത്തേക്ക് തീ എത്താനുള്ള സാധ്യത പരിഗണിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം പൊലീസും യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ജില്ലാ ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
മുൻ വർഷങ്ങളിലും വേനൽക്കാലങ്ങളിൽ കുളിർമലയുടെ ഭാഗങ്ങളിൽ തീപിടിത്തം ഉണ്ടാകാറുണ്ട്. തീ പൂർണമായി അണയ്ക്കാനാകാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയ്ക്ക് തീ അണയ്ക്കാനുള്ള ചെറിയ ടാങ്കർ വാഹനം ഇല്ലാത്തത് മലയ്ക്ക് മുകളിലെത്തി തീ അണയ്ക്കുന്ന പ്രവൃത്തി ദുഷ്കരമാക്കി.
