വിതുര : പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും ഭക്തിയുടെ ലഹരിയും തമ്മിൽ ചേരുന്ന പൊന്മുടി സീതാ തീർഥ കുളത്തിലെ മകരപ്പൊങ്കാല 15 ന് നടക്കും. 14, 15 തീയതികളിലാണ് ഗോത്രാചാര കൊടുതി ഉത്സവം. വന വാസ കാലത്ത് ശ്രീരാമനും സീതാ ദേവിയും പൊന്മുടിയിൽ എത്തി സ്നാനം നടത്തി എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമാണു സീതാ തീർഥം കാണി, ഗോത്ര വർഗ്ഗക്കാർ പരമ്പരാഗത വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടത്തുന്ന ഉത്സവം ജില്ലയിലെ നാനാ ജാതി, മത വിശ്വ വിശ്വാസികളുടെ സംഗമ വേദി കൂടിയാണ്. തമിഴ് നാട്ടിൽ നിന്നും ഒട്ടേറെ വിശ്വാസികൾ മകരപ്പൊങ്കാല ദിനത്തിൽ ഇവിടെ എത്താറുണ്ട്.
സീത, ശ്രീരാമ പ്രതിഷ്ഠകൾക്കു പുറമേ ശിവൻ, മാടൻ തമ്പുരാൻ, ബ്രഹ്മ ദേവൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.14 ന് വൈകിട്ട് 5.30 ന് പൂജയും ക്ഷേത്രാചാര ചടങ്ങുകളും, രാത്രി 8 മുതൽ ചാറ്റുപാട്ട്, 9 ന് പടുക്ക നിവേദ്യ പൂജ, നാളെ രാവിലെ 7.30 ന് പ്രഭാത പൂജ, 7.45 ന് ചെണ്ടമേളം, 8 ന് ഉപദേവതാ പൂജ, 9 ന് പുഷ്പാഭിഷേകം, 9.30 ന് പൊന്മുടി അപ്പർ സാനിറ്റോറിയത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര.തുടർന്ന് നടക്കുന്ന പൊങ്കാല സന്ദേശ സമ്മേളനം റിട്ട: ഡിഎഫ്ഒ: കെ.ഐ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. 10.30 നു പൊങ്കാല, 11.30 ന് ദിവ്യ ഔഷധ സിദ്ധി പൂജ, 12 ന് പടുക്ക കൊടുത്തു പൂജ, 12.30നു പൊങ്കാല നിവേദ്യം, 1.15 ന് ഔഷധ കൂട്ട് നിവേദ്യ പൂജ, 1 ന് അന്നദാനം.
പൂജകൾക്കും ചടങ്ങുകൾക്കും മുഖ്യ പൂജാരി കെ.മല്ലൻ കാണി കാർമികത്വം വഹിക്കും. ട്രസ്റ്റ് രക്ഷാധികാരി മോഹനൻ ത്രിവേണി, പ്രസിഡന്റ് എം.മാത്തൻ, സെക്രട്ടറി ഐ.രജിത്ര ലേഖ, ട്രഷറർ എസ്.കുട്ടപ്പൻ കാണി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവ ഏകോപനം. പൊങ്കാലയ്ക്ക് എത്തുന്നവരുടെ സ്വകാര്യ വാഹനങ്ങൾ കല്ലാർ ചെക്പോസ്റ്റിൽ റജിസ്റ്റർ ചെയ്യണം. വനം വകുപ്പ് പാസ് എടുക്കേണ്ടതില്ല. ഭക്ത ജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനും തിരക്ക് പരിഗണിച്ചും വൊളിന്റിയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒപ്പം വനം, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, സേവാ ഭാരതി എന്നിവയുടെ സേവനവുമുണ്ടാകും.
