കഴിഞ്ഞ 10 വർഷമായി സുനിൽ സാഹുവും ഭാര്യയും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. 6 മാസങ്ങൾക്കു മുൻപ് അവർക്കൊരു മകൻ പിറന്നു. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച, ഡിസംബർ 31ന്, ആ കുഞ്ഞ് മരിച്ചു. ഇൻഡോറിലെ ഭഗീരഥപുരയിൽ മലിനജല ദുരന്തത്തിന്റെ എട്ടാമത്തെ ഇര. മറാത്തി മൊഹല്ലയിലെ അവ്യാൻ സാഹു എന്ന ആ കുഞ്ഞിന് കഴിക്കാനുള്ള പാൽപ്പൊടി നേർപ്പിക്കാൻ ഉപയോഗിച്ചത് പൈപ്പ് വെള്ളമായിരുന്നു. ഛർദിയും വയറിളക്കവും ബാധിച്ചായിരുന്നു ആ പിഞ്ചു കുഞ്ഞിന്റെ മരണം. ശുചിമുറി മാലിന്യം കലർന്ന ശുദ്ധജല വിതരണ പൈപ്പിലൂടെ എത്തിയ വെള്ളം കുടിച്ച് ഛർദിയും വയറിളക്കവും ബാധിച്ചു നൂറു കണക്കിനു പേരാണു വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ മരിച്ചത് 15 പേർ.
ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പേരിൽ ലോകം മുഴുവൻ പ്രശസ്തമായ നഗരമാണ് ഇൻഡോർ. ജനങ്ങൾക്കു വിശ്വസിച്ചു കുടിക്കാൻ കഴിയുന്ന വെള്ളം അവിടെ ലഭ്യമല്ലെങ്കിൽ ആ ‘ശുചിത്വ നഗരമെന്ന’ പേരിന് എന്തർഥം! 2016ൽ രാജ്യത്തു ശുചിത്വ നഗരങ്ങളുടെ സർവേ ആരംഭിച്ചതു മുതൽ ഒന്നാം സ്ഥാനത്തുള്ള നഗരമാണ് ഇൻഡോർ. ശുചിത്വ നഗരങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി 2021 അവസാനം ലേഖകൻ ഇൻഡോർ സന്ദർശിക്കുകയും അവിടത്തെ ശുചിത്വം നേരിട്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു. ശുചിത്വ നഗരമാണെന്നതു മാത്രമല്ല ഇൻഡോറിന്റെ പ്രത്യേകത. 2021ൽ ‘വാട്ടർപ്ലസ് നഗരം’ എന്ന പദവിയും ഇൻഡോർ നേടിയിരുന്നു.
