പെരുമ്പാവൂർ : നവീകരണം പൂർത്തിയായിട്ട് 15 വർഷം കഴിഞ്ഞിട്ടും പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എംസി റോഡിലെ ഓടകൾ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു. ഈ ഓടകൾ കാൽനട യാത്രക്കാർക്കും റോഡ് ഗതാഗതത്തിനും അപകടഭീഷണിയായി തുടരുകയാണ്.
പരിസ്ഥിതി സംരക്ഷണ കർമസമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു വകുപ്പ് അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കർമസമിതി അധ്യക്ഷൻ വർഗീസ് പുല്ലുവഴി.
ഹൈവേ ആരംഭിക്കുന്ന അങ്കമാലി മുതൽ മൂവാറ്റുപുഴ വരെ നിരവധി ഇടങ്ങളിൽ 50 മീറ്ററുകൾ മുതൽ 200 മീറ്റർ അകലത്തിൽ ഓടകളിൽ സ്ലാബ് സ്ഥാപിച്ചിട്ടില്ല. പതിവായ അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ റോഡിന്റെ ഇടയിൽ നിന്ന് കാടുവളർന്ന് ഓടകൾമൂടി റോഡ് വരെ എത്തിനിൽക്കുന്നു. അങ്കമാലിക്കു സമീപമുളള നായത്തോട് ജംഗ്ഷൻ, ചേലാമറ്റം, വല്ലം, കാഞ്ഞിരക്കാട്, വട്ടക്കാട്ടുപടി, മലമുറി, നങ്ങേലിപ്പടി, പുല്ലുവഴി, തായ്ക്കരച്ചിറ, കീഴില്ലം ഹൈലവൽ കനാൽ, തൃക്കളത്തൂർ, വാഴപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിൽ എംസി റോഡിന്റെ ഇരുവശവും വ്യാപകമായി ഓടകൾ മൂടിയിട്ടില്ല.
വട്ടക്കാട്ടുപടി, തായറച്ചിറ, പരത്തുവയലിപ്പടി, കീഴില്ലം, തൃക്കളത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ മണ്ണ് നിറഞ്ഞു സ്ലാബുകൾ തകർത്ത് ഓടകൾ ബ്ലോക്ക് ആയ അവസ്ഥയിലാണ്. തുറന്നുകിടക്കുന്ന ഓടകൾ മാലിന്യ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നത് വലിയ സാമൂഹ്യ ശല്യമായി മാറിയിട്ടുണ്ട്.
ഓടകളിൽ സെപ്റ്റിക് മാലിന്യം ഉൾപ്പെടെയുളള മാലിന്യങ്ങൾ തള്ളുന്ന സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2002-ൽ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ്) തുടക്കം ആദ്യഘട്ട പദ്ധതിയിലുൾപ്പെടുത്തിയാണ് അങ്കമാലി മുതൽ മുവാറ്റുപുഴവരെയുള്ള എംസി റോഡിന്റെ നവീകരണം 2010ൽ പൂർണമാക്കിയത്.
പൊതുമരാമത്തുവകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ഒന്നര പതിറ്റാണ്ടിനുശേഷവും ഓടകൾ ഈ അവസ്ഥയിൽ തുടരാൻ കാരണം. ഓടകളുടെ പരിപാലനച്ചുമതല ഒപിബിആർസി (ഔട്ട്പുട്ട് ആൻഡ് പെർഫോർമൻസ് ബെയ്സ്ഡ് റോഡ് കോൺട്രാക്റ്റ്) പ്രകാരമുള്ള കരാർ സ്ഥാപനമാണ്.
അതൊഴിവാക്കി പൊതുമരാമത്ത് മെയ്ന്റനസ് വിഭാഗമാണ് നിർവഹിക്കുന്നത്. എംസി റോഡിൽ അപകടങ്ങൾ പെരുകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് റോഡ് പരിപാലനത്തിലെ വീഴ്ചകളാണ്.
പൊതുസമൂഹം ഉയർത്തുന്ന പരാതികൾ അധികൃതർ അവഗണിക്കുകയാണെന്ന് കർമസമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിയിൽ എംസി റോഡിൽ കാലടി മുതൽ മൂവാറ്റുപുഴ വരെ 1502 അപകടങ്ങളിൽ 178പേരാണ് മരണമടഞ്ഞത്.
