കോഴിക്കോട് : തദ്ദേശസ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതൽ ഏഴുവരെ നടത്താനിരിക്കെ കോർപ്പറേഷനിലും അതിനുള്ള ഒരുക്കത്തിലാണ് കൗൺസിലർമാർ.
കോർപ്പറേഷനിൽ എട്ട് സ്ഥിരംസമിതിയാണുള്ളത്. അതിൽ ഇത്തവണ ഭരണകക്ഷിയായ എൽഡിഎഫിന് മാത്രമല്ല, യുഡിഎഫിനും ബിജെപിക്കുമെല്ലാം സ്ഥിരംസമിതി അധ്യക്ഷപദവി ലഭിക്കും. യുഡിഎഫിന് രണ്ടും ബിജെപിക്ക് ഒന്നും ലഭിക്കുമെന്നുറപ്പാണ്. ചിലപ്പോൾ അത് കൂടാനും സാധ്യതയുണ്ട്.
ധനകാര്യം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമകാര്യം, നഗരാസൂത്രണം, വികസനകാര്യം, നികുതി അപ്പീൽ, വിദ്യാഭ്യാസം-കായികം എന്നിങ്ങനെയാണ് സ്ഥിരംസമിതികൾ.
ഇതിൽ ഡെപ്യൂട്ടി മേയർക്കാണ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷപദവി. ശേഷിക്കുന്നതിൽ ആരോഗ്യം, പൊതുമരാമത്ത്, വികസനകാര്യം അല്ലെങ്കിൽ നഗരാസൂത്രണം എന്നിവയും അംഗങ്ങൾ കൂടുതലുള്ള ഇടതുപക്ഷത്തിനാവാനാണ് സാധ്യത. എൽഡിഎഫ് -35, യുഡിഎഫ് -28, ബിജെപി -13 എന്നിങ്ങനെയാണ് കക്ഷിനില.
ക്ഷേമകാര്യം, വിദ്യാഭ്യാസം, നികുതി അപ്പീൽ എന്നിവയായിരിക്കും യുഡിഎഫിനും ബിജെപിക്കും കിട്ടുക. നഗരാസൂത്രണംകൂടി ലഭിക്കുമോയെന്ന കാര്യവും ചർച്ചയിലുണ്ട്.
