തിരുവനന്തപുരം : തിളക്കമാർന്ന രാത്രികൾക്ക് ആവേശം പകർന്ന് നഗരം ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരിയിലേക്ക്. നഗരത്തിലെ ഓരോ പള്ളികളും ഇപ്പോൾ മിന്നിത്തിളങ്ങുന്ന വർണ്ണകാഴ്ചയാണ്.
പാളയം സെന്റ് ജോസഫ് കത്തീഡ്രൽ മുതൽ പാറ്റൂർ പള്ളി വരെ നക്ഷത്രവിളക്കുകളുടെയും എൽ.ഇ.ഡി ലൈറ്റുകളുടെയും പ്രഭയിലാണ്. പള്ളികളുടെ ഗോപുരങ്ങളിൽ കൂറ്റൻ നക്ഷത്രങ്ങൾ സ്ഥാനം പിടിച്ചു. പള്ളിമുറ്റങ്ങളിൽ ഉയർത്തിയ കൂറ്റൻ ക്രിസ്മസ് മരങ്ങൾ കാണാൻ വൈകുന്നേരങ്ങളിൽ വൻ തിരക്കാണ്. ഓരോ പള്ളിയിലും ഈ വർഷത്തെ പ്രധാന ആകർഷണം വ്യത്യസ്തമായ പുൽക്കൂടുകളും നക്ഷത്രങ്ങളുമാണ്. ചില പള്ളികളിൽ യേശുവിന്റെ ജനനസമയത്തെ ബത്‌ലഹേമിനെ അനുസ്മരിപ്പിക്കുന്ന ചലിക്കുന്ന രൂപത്തിലുള്ള പുൽക്കൂടുകളും ഒരുക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ നൽകുന്നതിനായി പ്ലാസ്റ്റിക് ഒഴിവാക്കി നിർമ്മിച്ച പുൽക്കൂടുകളാണ് ഇത്തവണത്തെ പ്രത്യേകത. ഇതിനു പുറമെ, പള്ളിമുറ്റങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉണ്ണിയേശുവിന്റെയും വിശുദ്ധരുടെയും കൂറ്റൻ പ്രതിമകളും വിശ്വാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു.
