വധുവിന്റെ വീട്ടുകാർ പണം നൽകാനുണ്ടെന്നു കാട്ടി വരന്റെ വീട്ടിലെത്തി ബ്ളേഡ് മാഫിയക്കാരുടെ ഭീഷണി.
ഇതേത്തുടർന്ന് വരന്റെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറി. വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചു. ഞെക്കാട് അമ്പിളിമുക്ക് സ്വദേശിനിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. 17-ന് വൈകീട്ടോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ ചിലരിൽനിന്നു പണം കടം വാങ്ങിയിരുന്നു. എന്നാൽ, ഏറക്കുറെ മുതലും പലിശയും അടച്ചുതീർത്തെങ്കിലും പലിശക്കാർ ഇവരുടെ വീട്ടിലെത്തി പണം ചോദിച്ചിരുന്നു. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ മരിച്ചതോടെ ഇവർക്ക് കടം വീട്ടാൻ കഴിയാത്ത അവസ്ഥയിലുമായി. പണം കൊടുത്തവർ വരന്റെ വീട്ടിലെത്തി പെൺകുട്ടിയുടെ അമ്മയ്ക്ക് സാമ്പത്തികബാധ്യതയുണ്ടെന്ന കാര്യം അറിയിച്ചുവെന്നാണ് വിവരം.
തുടർന്ന് വിവാഹത്തിൽനിന്ന് വരൻ പിന്മാറുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ വരന്റെ വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയുണ്ടായതെന്ന് പോലീസ് അറിയിച്ചു. കലമ്പലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു”
