കൊച്ചി : പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ അതിക്രൂരമായി മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറംലോകം അറിഞ്ഞത് നിയമനടപടികളിലൂടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന്.
2024 ജൂണ്‍ 20ന് നടന്ന മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു പരാതിക്കാരിയായ ഷൈമോള്‍ക്കു പോലീസ് കൈമാറിയത്.
സംഭവത്തിനു പിന്നാലെ ആരോപണം നിഷേധിച്ച പോലീസ് യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്കു വലിച്ചിഴച്ചുവെന്നും പ്രശ്നം പരിഹരിക്കാന്‍ പോലീസ് ഇടപെടുകയുമായിരുന്നുവെന്നുമായിരുന്നു വിശദീകരിച്ചത്.
സി ഐയെ പരാതിക്കാരി മര്‍ദിച്ചുവെന്നാരോപിച്ച് യുവതിക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ഷൈമോളെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. തുടര്‍ന്ന് തന്നെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പരാതിക്കാരിയും ഭര്‍ത്താവും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് എന്നിവിടങ്ങളിലടക്കം പരാതി നല്‍കിയെങ്കിലും നടപടി വൈകുകയായിരുന്നുവെന്ന് ബെന്‍ജോ പറഞ്ഞു. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ബെന്‍ജോ പ്രതിയായ കേസ് കോടതിയിലാണ്.
