നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടന കാലമെത്തിയിട്ടും അരുവിപ്പുറം കൊടിതൂക്കിമലയിലേക്കുള്ള റോഡ് ഇന്നും പഴയ കാനനപാതയായി നിലനിൽക്കുന്നു. ശിവഗിരി തീർത്ഥാടകരായി എത്തുന്ന സഞ്ചാരികൾ അരുവിപ്പുറത്ത് എത്തുക പതിവാണ്. എന്നാൽ ഗുരു സ്ഥാപിച്ച ശിവക്ഷേത്രം തൊഴുത് മടങ്ങാനേ ഇപ്പോൾ കഴിയുന്നുള്ളൂ. ഗുരുദേവൻ തപോധനനായ അരുവിപ്പുറം കൊടിതൂക്കി മലയിലേക്ക് കയറണമെങ്കിൽ നന്നേ പ്രയാസപ്പെടും. കൊടിതൂക്കി മലയിലേക്ക് മുൻപ് നിർമ്മിച്ച റോഡ് മെറ്റലിളകി പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായ അവസ്ഥയിലാണ്.
അരുവിപ്പുറം പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിലവിലുണ്ടെങ്കിലും ഇവിടെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ പങ്ക് വലുതാണ്.
