തിരുനെൽവേലി : ക്ലാസ്മുറിയിൽ പരസ്യമായി മദ്യപിച്ചതിന് തിരുനെൽവേലിയിലെ പാളയംകോട്ടയിലുള്ള സർക്കാർ സ്കൂളിലെ ആറ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
വിദ്യാർഥിനികൾ നിലത്തിരുന്ന് പ്ലാസ്റ്റിക് കപ്പുകൾ ഉപയോഗിച്ച് മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാർഥിനികൾക്ക് മദ്യം എങ്ങനെ ലഭിച്ചു, ആരാണ് അത് നൽകിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെങ്കിലും പരീക്ഷ എഴുതുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടില്ല.
ഈ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. അധ്യാപകർ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും സ്കൂളിൽ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂൾ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് അധികൃതരും പൊതുജനങ്ങളും.
