ആറ്റിങ്ങൽ : തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ ആറ്റിങ്ങലിൽ തിരിതെളിയും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിൽ ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളിലെ 1002 സ്കൂളുകൾ പങ്കെടുക്കും. 317 മത്സരയിനങ്ങളിലായി 8299 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
അറബിക് സാഹിത്യോത്സവവും,സംസ്കൃതോത്സവവും ഇതോടൊപ്പം നടക്കും. യു പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മത്സരാർത്ഥികൾ. ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. ആറ്റിങ്ങൽ സി എസ് ഐ ടൗൺ, യു പി എസ് ഡയറ്റ്, എൽ എം എസ് എൽ പി എസ് സ്കൗട്ട് ഹാൾ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 14 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരാർത്ഥികൾക്കും മറ്റും ഭക്ഷണം ഒരുക്കിയിരിക്കുന്നത് ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിലാണ്.
തിങ്കളാഴ്ച രാവിലെ 8ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജാ ഗോപിനാഥ് പതാക ഉയർത്തുന്നതോടുകൂടി കലോത്സവത്തിന് തുടക്കമാകും. തുടർന്ന് രജിസ്ട്രേഷൻ 9ന് നടക്കുന്ന സമ്മേളനം പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു ഉദ്ഘാടനം ചെയ്യും. ശ്രീജ ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് സമാപനസമ്മേളനം. കലോത്സവം ഗ്രീൻ പ്രോട്ടോക്കോളിലാണ് നടക്കുന്നത്.
കലാമേളയ്ക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നത് പഴയിടമാണ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ മത്സരം നടക്കുന്ന വേദികൾക്കടുത്ത് വിവിധ റോഡുകളിൽ പാർക്ക് ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
