ഭീകരാക്രമണമെന്ന് സൂചന
ന്യൂഡൽഹി : ചെങ്കോട്ടയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ആക്രമണത്തിന് ഉപയോഗിച്ച കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. രാജ്യ തലസ്ഥാനത്ത് വ്യാപക പരിശോധനയും നടന്നു വരുന്നു. വാഹനത്തിന്റെ ആദ്യ ഉടമയായ ദേവേന്ദ്രനിൽ നിന്ന് വണ്ടി വാങ്ങിയത് അമീർ ആയിരുന്നു. അമീർ പിന്നീട് വാഹനം കൈമാറിയത് പുൽവാമ സ്വദേശി താരിഖിനാണ്. ഇയാൾ വാഹനത്തിന്റെ താക്കോൽ വാങ്ങുന്ന ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. വാഹനം താരിഖിന് വിറ്റതാണ് എന്നാണ് നിഗമനം.
കഴിഞ്ഞ 29 നാണ് താരിഖ് വാഹനം വാങ്ങിയത്. ഇതേ വാഹനം പിന്നീട് ഉമർ മുഹമ്മദിന് കൈമാറി. താരിഖ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെല്ലാം കശ്മീർ സ്വദേശികളാണെങ്കിലും ഡൽഹിയിൽ തന്നെയാണ് താമസിച്ചിരുന്നത്. മാത്രമല്ല വാഹന കൈമാറ്റം നടന്നതെല്ലാം ഡൽഹിയിൽ വച്ച് തന്നെയാണ്.
ഇന്നലെ നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. കറുത്ത മാസ്കിട്ടയാൾ ചെങ്കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന.
തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.
