ന്യൂഡൽഹി : റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും സത്വര നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ളയിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കി എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെൽട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം. വന്ധ്യം കരിച്ച നായ്ക്കളെ തിരികെ തെരുവിലേക്ക് വിടരുത്. ഇതിനായുള്ള നടപടികൾ മുൻസിപ്പൽ കോർപ്പറേഷൻ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ കർശനമായും സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനു ശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും കോടതി ഉത്തരവിട്ടു.
