മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലം പറമ്പിലിന്റെ കാറിന് നേരെ ആക്രമണം. ബിഷപ്പിന്റെ കാറിനെ പെരുമ്പാവൂരില്‍ നിന്ന് പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറാണ് ആക്രമിച്ചത്. പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ തട്ടിയിരുന്നു. ചെറിയ അപകടമായതുകൊണ്ട് തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ബിഷപ്പിന്‍റെ കാറിനെ ലോറി പിന്തുടര്‍ന്നു.
മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു. കാര്‍ ആക്രമിച്ച ലോറിയെയും ഡ്രൈവറെയും പോലീസ് തിരിച്ചറിഞ്ഞു. പരാതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ പോലീസ് വ്യക്തമാക്കി.
അഭിവന്ദ്യ പിതാക്കന്മാർ പോലും തെരുവിൽ ആക്രമിക്കപ്പെടുന്ന സ്ഥിതി പോലീസ് ഗൗവരവമായി കാണണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
