പത്തനംതിട്ട : ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിൻ്റെ ടയറുകൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ കോൺക്രീറ്റ് പ്രതലത്തിൽ താഴ്ന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റർ തള്ളി മാറ്റി. ഇന്നലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല.
രാഷ്ട്രപതിയുമായി ഹെലികോപ്റ്റർ സുരക്ഷിതമായിത്തന്നെയാണ് പ്രമാടത്ത് ഇറങ്ങിയത്. എന്നാൽ ഇറങ്ങിയ ശേഷമാണ് ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയത്.
തിരുവനന്തപുരത്തുനിന്ന് എത്തിയ ഹെലികോപ്റ്റർ ആദ്യം നിലയ്ക്കൽ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു. തുടർന്നാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപാഡ് തയ്യാറാക്കിയത്.
