പഴയ കെട്ടിടത്തിന്റെ അതേ മാതൃകയിലാണ് മുന്‍ വശത്തുനിന്നുള്ള കാഴ്ച. പഴയ മരത്തടികളും പുതിയ ഓഫീസ് കെട്ടിടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ: പുതുക്കിപ്പണിത സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 5 നിലകളുള്ള കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന എകെജി ഹാൾ, ചടയൻ ഹാൾ, കോൺഫറൻസ് ഹാൾ, ജില്ലാ കമ്മിറ്റിക്കും സെക്രട്ടറിയേറ്റ് മീറ്റിംഗിനുമുള്ള ഹാൾ, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ്സ് കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
ജില്ലാ കമ്മിറ്റി ഓഫീസിൽ അഴീക്കോടന്റെ ശില്പവും എകെജിയുടെ ചിത്രവും സ്മരണകളിലേക്കുള്ള വാതിലുകൾ തുറക്കും. മൂന്നടി ഉയരമുള്ള അഴീക്കോടന്റെ ഫൈബർ ഗ്ലാസ് ശില്പവും 1200 ചതുരശ്ര അടിയിലുള്ള എകെജിയുടെ സ്റ്റെൻസിൽ സ്കെച്ചുമാണ് ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ ഒരുക്കിയത്. രണ്ടുമാസംകൊണ്ടാണ് ഉണ്ണി ശില്പം നിർമിച്ചത്. എകെജി ഹാളിന്റെ ചുമരിലാണ് എകെജിയുടെ ചിത്രം. ചുവന്ന എസിപി വാളിൽ 2കെ പ്രൈമർ ഉപയോഗിച്ച് മാറ്റ് ബ്ലാക്ക് പിയു പെയിന്റ് ഉപയോഗിച്ച് ഒരാഴ്ച രാത്രിയും പകലും വിശ്രമമില്ലാതെയാണ് ചിത്രമൊരുക്കിയത്.
2024 ഫെബ്രുവരി 24-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 20 മാസം കൊണ്ടാണ് പണി പൂർത്തീകരിച്ചത്. പഴയ കെട്ടിടത്തിലെ തൂണുകൾ, ജാലകങ്ങൾ എന്നിവയുടെ തടി ഉപയോഗിച്ച് പഴയതിന്റെ മാതൃകയിലാണ് അഞ്ച് നിലയിൽ പുതിയ ഓഫീസ് നിർമിച്ചത്. പഴമ നിലനിർത്താൻ ശ്രമിച്ചുകൊണ്ടുതന്നെ പുതിയകാലത്തിന്റെ സൗകര്യങ്ങളുമൊരുക്കി. 15 കോടിയിലധികം രൂപയാണ് നിർമാണത്തിന് ചെലവിട്ടത്.
അംഗബലംകൊണ്ടും നേതൃനിരകൊണ്ടും രാജ്യത്തെ ഏറ്റവും ശക്തമായ സിപിഎം ഘടകമാണ് കണ്ണൂരിലേത്. പാർട്ടിയുടെ പെരുമയ്ക്കൊത്തവിധമുള്ള ജില്ലാ കമ്മിറ്റി ഓഫീസ് നിർമിക്കാനുള്ള ദൗത്യം പാർട്ടിയംഗങ്ങൾ ഏറ്റെടുക്കുകയായിരുന്നു. അംഗങ്ങളിൽനിന്നാണ് കെട്ടിടനിർമാണ ഫണ്ട് സമാഹരിച്ചത്. 500 രൂപമുതൽ ഒരുമാസത്തെ വരുമാനംവരെ സംഭാവനചെയ്തവരുണ്ടെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.
