മടവൂർ പഞ്ചായത്തിലെ കിഴക്കനേല ഏലായിൽ കൊയ്യാറായ നെൽക്കൃഷി വ്യാപകമായി കാട്ടുപന്നി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടു.
നേരത്തെ നോക്കെത്താത്ത ദൂരം വരെ നെൽക്കൃഷി ചെയ്തിരുന്ന പാടശേഖരമാണ് കിഴക്കനേല.
പന്നിശല്യം രൂക്ഷമായതോടെ നെൽക്കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.
നഷ്ടം സഹിച്ചും കൃഷി ചെയ്യുന്ന കർഷകർക്ക് വിളവെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
നെല്ലിനു പുറമേ വാഴ, മരച്ചീനി, ചേന, ചേമ്പ്, തുടങ്ങി ഒരു വിളയും കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.
അതിരൂക്ഷമായ പന്നി ശല്യത്തെ കുറിച്ച് പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതികൾനൽകിയിട്ടും നടപടി എടുക്കാത്തതിൽ കർഷകർ രോഷത്തിലാണ്.
കാട്ടുപന്നികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായും കർഷകർ പറയുന്നു.
പന്നി ഇറങ്ങി നശിപ്പിച്ച നെൽക്കൃഷിയുടെ നഷ്ടം വിലയിരുത്തി കർഷകർക്ക് നഷ്ട പരിഹാരം നൽകണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് ജെ.തുളസീധരക്കുറുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.
