മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനവുമായി കേരളം മുന്നോട്ട് നീങ്ങുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കെത്തിച്ച ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകാരാണ്.
മൃഗങ്ങളെ കൊല്ലാന്‍ വേണ്ടിയല്ല, മനുഷ്യ ജീവന് സുരക്ഷ തേടിയായിരുന്നു കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ ചക്കിട്ടപ്പാറ നിവാസികള്‍ പോരാടിയത്.
അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കിയതോടെ ഏറെ ആഹ്ളാദത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍.
ഈ പഞ്ചായത്തിലെ പത്തു വാർഡുകളിലെ ജനങ്ങൾ ഇത്രയും കാലം ഏറ്റവും അധികം വേട്ടയാടപ്പെട്ടതും വന്യജീവി വിഷയത്തില്‍തന്നെ.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് എടുത്ത ധീരമായ തീരുമാനത്തിൻ്റെ പ്രതിഫലനമാണ് വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ പറഞ്ഞു.
ജനങ്ങളുടെ വികാരം മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയും സർക്കാരും ഈ ബിൽ പാസാക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
