കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ജീവനക്കാർ പതിപ്പിച്ച നോട്ടീസ് സൂപ്രണ്ട് നേരിട്ടെത്തി കീറി നശിപ്പിച്ചത് വലിയ വിവാദമാകുന്നു. ആശുപത്രിയിലെ ചില ഭരണപരമായ തീരുമാനങ്ങൾക്കെതിരെയും ജീവനക്കാരുടെ അവകാശങ്ങൾ ഉന്നയിച്ചും പതിപ്പിച്ച നോട്ടീസുകളാണ് സൂപ്രണ്ടിന്റെ ഇടപെടലിലൂടെ നീക്കം ചെയ്യപ്പെട്ടത്.
മെഡിക്കൽ കോളേജ് സൂപ്രണ്ട് നോട്ടീസ് കീറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഉദ്യോഗസ്ഥ മേധാവിത്വം ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.എന്നാൽ ആശുപത്രിയുടെ അച്ചടക്കത്തെ ബാധിക്കുന്നതും മുൻകൂട്ടി അനുവാദം വാങ്ങാത്തതുമായ നോട്ടീസുകളാണ് നീക്കം ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.
ഉപകരണങ്ങളുടെ കുറവ്: ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മതിയായ ഉപകരണങ്ങളില്ല, ഇത് രോഗിയുടെ ജീവന് തന്നെ ഭീഷണിയായേക്കാം.വിദഗ്ധരുടെ അഭാവം: തിയേറ്ററിൽ സഹായിക്കാൻ വേണ്ടത്ര പരിശീലനം ലഭിച്ച സ്റ്റാഫുകളോ വിദഗ്ധരായ സഹപ്രവർത്തകരോ ഇല്ല.അടിസ്ഥാന സൗകര്യങ്ങൾ: ഐ.സി.യു (ICU) സംവിധാനം പൂർണ്ണസജ്ജമല്ല.അണുബാധ സാധ്യത: ഓപ്പറേഷൻ തിയേറ്ററിന്റെ ഭിത്തിയിലെ പെയിന്റ് അടർന്നു വീഴുന്നത് അണുബാധയ്ക്ക് (Infection) കാരണമായേക്കാം.സ്പെഷ്യലിസ്റ്റുകളുടെ കുറവ്: ഹൃദ്രോഗ വിദഗ്ധൻ (Cardiologist), വൃക്കരോഗ വിദഗ്ധൻ (Nephrologist) എന്നിവരുടെ സേവനം ലഭ്യമല്ല.ഫാർമസി: വൈകുന്നേരം 5 മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കില്ല.വന്യമൃഗശല്യം: ആശുപത്രിക്കുള്ളിൽ വന്യമൃഗങ്ങളുടെ ശല്യം പോലുമുണ്ടെന്ന് നോട്ടീസിൽ പറയുന്നു.
