നാളെയും മറ്റന്നാളും മമ്മൂട്ടി, മോഹൻലാൽ തിങ്കളാഴ്ച
മലയാള സിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത് എത്തുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന പദയാത്രയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി വീണ്ടും തലസ്ഥാനത്തെത്തുന്നത്. നാളെയും മറ്റന്നാളും പദയാത്രയുടെ ചിത്രീകരണം സെൻട്രൽ ജയിലിൽ നടക്കും. പദയാത്രയിലെ മമ്മൂട്ടിയുടെ രംഗങ്ങൾ ഇതോടെ പൂർത്തിയാകുമെന്നും ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം വയനാട്ടിലായിരിക്കുമെന്നുമാണ് വിവരം. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സമ്മാനിക്കുന്ന അംബാ പുരസ്കാരം ഏറ്റുവാങ്ങാനുമായാണ് 23ന് മോഹൻലാൽ തിരുവനന്തപുരത്തെത്തുന്നത്.അതേസമയം
നീണ്ട 36 വർഷത്തിനുശേഷമാണ് മമ്മൂട്ടിയും അടൂരും സെൻട്രൽ ജയിലിൽ ചിത്രീകരണത്തിന് എത്തുന്നത് . അടൂർ – മമ്മൂട്ടി ചിത്രം മതിലുകൾ സെൻട്രൽ ജയിലിലാണ് ചിത്രീകരിച്ചത്.
32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടി ആണ് പദയാത്ര . മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി നായികയാകുന്നു. ഇന്ദ്രൻസ് , പി.ശ്രീകുമാർ, നന്ദു , അലിയാർ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. അടൂരും കെ.വി.മോഹൻ കുമാറും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷഹ്നാദ് ജലാലാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. അസോസ്സിയേറ്റ് ഡയറക്ടർ – മീരാസാഹിബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ്ജ് സെബാസ്റ്റ്യൻ, എഡിറ്റർ-പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മണമ്പൂര്, ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന പദയാത്ര വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.
