തിരുവനന്തപുരം : പലവട്ടം കാലാവധി നീട്ടിയിട്ടും സർക്കാർ അനങ്ങാത്തതിനാൽ നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണ പദ്ധതിക്കുള്ള സഹായധനം ലോകബാങ്ക് മതിയാക്കുന്നു. ജനുവരി 28 മുതൽ 30 വരെ കേരളം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധിസംഘം സർക്കാരുമായുള്ള ചർച്ചയിൽ പിന്മാറ്റം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി അഞ്ചിടത്ത് സ്ഥലമേറ്റെടുക്കാൻ ആവശ്യപ്പെട്ടതിൽ അഞ്ചു വർഷമായി ഒന്നുപോലും നടക്കാത്തതിന്റെ നീരസത്തിലാണ് ലോകബാങ്ക്. പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2200 കോടി രൂപയുടെ വായ്പ അഞ്ചിലൊന്നായി വെട്ടിക്കുറച്ചു. ഇപ്പോഴത്തെ ജോലികൾ പൂർത്തീകരിക്കാനാണ് ഈ തുക. പിന്മാറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ സർക്കാരിനു കൈമാറുമെന്നാണ് വിവരം.
2021-ൽ അംഗീകരിച്ച 2200 കോടി രൂപയുടെ വായ്പക്കാലാവധി 2027 ജൂണിൽ തീരാനിരിക്കേയാണ് പദ്ധതിയിൽ ഒന്നും നടക്കാത്തതിലെ അതൃപ്തിയുമായി ലോകബാങ്കിന്റെ പിന്മാറ്റം. ഇതോടെ, മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി ഹരിതകർമസേനയ്ക്കുള്ള ജീവനോപാധി പദ്ധതികളും വഴിമുട്ടി.
