തിരുവനന്തപുരം : ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയുടെ ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാർട്ട്‌മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണസംഘം ഫ്ളാറ്റിലെത്തിയത്. സംഭവത്തിൽ സ്ത്രീകൾ അടങ്ങുന്ന അഞ്ചംഗ സംഘത്തെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ വാടകയ്ക്ക് താമസിക്കുന്ന 64കാരിയാണ് ആക്രമണത്തിന് ഇരയായത്. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ നാല് വർഷമായി ഇവിടെയാണ് താമസം. കഴുത്തിൽ തിരിച്ചറിയൽ കാർഡുകൾ തൂക്കി കോർപ്പറേഷൻ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് ഒരു സ്ത്രീയും പുരുഷനും വാതിൽക്കൽ എത്തിയത്. മാലിന്യം കളയുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനാണെന്ന് ഇവർ വയോധികയെ വിശ്വസിപ്പിച്ചു.
വീട്ടുടമസ്ഥന്റെ ഫോൺ നമ്പർ ചോദിക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവർ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വയോധികയെ ആക്രമിച്ച് തള്ളിയിട്ട ശേഷം കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ഏഴര പവൻ സ്വർണാഭരണങ്ങൾ സംഘം കവർന്നു. മകൻ ജോലിക്ക് പോയ തക്കം വയോധിക തനിച്ചാണെന്ന് മനസിലാക്കിയായിരുന്നു മോഷണം.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതികളെ വലയിലാക്കി. നിലവിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ സംഘം ഫ്ളാറ്റും പരിസരവും നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ഇവർ ഫ്ളാറ്റിലെത്തി വയോധികയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. മകൻ ജോലിക്കു പോകുന്ന സമയം വൃദ്ധ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയായിരുന്നു കവർച്ചാ സംഘത്തിന്റെ നീക്കങ്ങളെന്ന് പൊലീസ് പറയുന്നു.
