ശിവഗിരി : ശ്രീനാരായണഗുരുദേവൻ നവയുഗാരംഭത്തിന് നാന്ദികുറിച്ച മഹാശിവരാത്രിദിനം നവോത്ഥാനദിനമായി ശിവഗിരിയിൽ ആഘോഷിക്കും. രാവിലെ പർണ്ണശാലയിൽ ശാന്തിഹോമത്തിനുശേഷം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ബ്രഹ്മവിദ്യാർത്ഥികൾക്ക് ബ്രഹ്മചര്യാദീക്ഷ നൽകും. ശാരദാമഠത്തിലും മഹാസമാധിസന്നിധിയിലും വിശേഷാൽ സമാരാധനകൾക്കു ശേഷം ഭക്തജനങ്ങൾക്ക് ശിവരാത്രിസന്ദേശം നൽകും.
ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ശിവഗിരിമാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ, സ്വാമി ദേവാത്മജാനന്ദസരസ്വതി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് ശാരദാമഠം സന്നിധിയിൽ അഖണ്ഡപഞ്ചാക്ഷരിനാമജപം സ്വാമിസച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ നേതൃത്വത്തിൽ ഗുരുദേവൻ പ്രതിഷ്ഠനടത്തിയ തിരുവനന്തപുരം ജില്ലയിലെ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തി അരുവിപ്പുറത്തേക്ക് ശ്രീനാരായണ ശൈവസങ്കേതയാത്ര നടത്തും.
അരുവിപ്പുറം സന്ദേശത്തെ ആസ്പദമാക്കി പ്രഭാഷണങ്ങളും ചർച്ചകളും ശിവഗിരിയിൽ നടക്കും. ശിവരാത്രിദിനത്തിന് ഗുരുദേവൻ പ്രാധാന്യം നൽകി അരുവിപ്പുറം ശിവപ്രതിഷ്ഠയും ആലുവസർവ്വമതസമ്മേളനവും നടത്തി ശിവസങ്കല്പത്തിന് പ്രാധാന്യം നൽകിയതിനെ ആസ്പദമാക്കിയാണ് ശിവരാത്രി നവോത്ഥാനദിനമായി ആഘോഷിക്കുന്നത്. ശിവരാത്രിദിനത്തിൽ അഖണ്ഡപഞ്ചാക്ഷരിനാമജപം നടത്തുന്നതും എത്രയും അനുഗ്രഹപ്രദമായിരിക്കുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 16ന് പുലർച്ചെ മുതൽ പിതൃതർപ്പണചടങ്ങുകൾ നടക്കും. ശിവഗിരി, അരുവിപ്പുറം,ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
