കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെയും അൽ മക്തൂം വിമാനത്താവളത്തിലെയും ഗതാഗതം ഇന്നലെ പുലർച്ചെ താളംതെറ്റി. കാഴ്ചപരിധി വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് ആകെ 35 വിമാന സർവീസുകളെയാണ് പ്രതികൂലമായി ബാധിച്ചത്. ഇതിൽ 12 വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി. ദുബായിൽ ഇറങ്ങേണ്ടിയിരുന്ന 23 വിമാനങ്ങൾ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയവിവരം കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുലർച്ചെയുണ്ടായ കനത്ത മഞ്ഞ് മാറി പകൽ അന്തരീക്ഷം തെളിഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങൾ വഴിതിരിച്ചുവിട്ടത് മൂലമുണ്ടായ കാലതാമസം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
