കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള നടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനഘട്ടത്തിലേക്ക് കടന്നു. ഫെബ്രുവരി അവസാന വാരമോ മാർച്ച് ആദ്യമോ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിനായുള്ള കേന്ദ്ര സേനയുടെ വിന്യാസം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ചകൾ കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത്.
ഈ സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയും ഒരുക്കങ്ങളും നേരിട്ട് വിലയിരുത്തിയ ശേഷം ഡൽഹിയിൽ മടങ്ങിയെത്തുന്ന കമ്മീഷന്റെ സമ്പൂർണ്ണ യോഗത്തിന് ശേഷമായിരിക്കും വിജ്ഞാപനം പുറത്തിറക്കുക.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളവും പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. വോട്ടർമാർക്കായുള്ള ബോധവൽക്കരണ പരിപാടികൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. എല്ലാ ജില്ലകളിലും വോട്ടിംഗ് മെഷീനുകൾ പ്രദർശിപ്പിക്കും.
*ഇതിനൊപ്പം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും ഉടൻ ആരംഭിക്കും. വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധനകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു
