‘ഡോറ’ രജിസ്റ്ററിൽ ഒപ്പിട്ടത് കാറിൽ വച്ച്

തിരുവനന്തപുരം: ജവഹർനഗറിൽ വിദേശ മലയാളിയുടെ പത്ത് കോടിയിലധികം രൂപ വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഡോറയായി ആൾമാറാട്ടം നടത്തിയ വസന്ത സബ് രജിസ്ട്രാർ ഓഫീസിലെ രജിസ്റ്ററിൽ ഒപ്പിട്ടത് കാറിൽ വച്ച്.

വസന്തയ്‌ക്ക് നടക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ ഇവരെ കാറിലാണ് എത്തിച്ചത്. സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ മറ്റൊരു സർക്കാർ ഓഫിസിന് മുന്നിൽ കാർ പാർക്ക് ചെയ്തു. മറ്റുപ്രതികളും കാറിലുണ്ടായിരുന്നു. ഓഫീസ് രജിസ്റ്ററുകൾ കാറിനടുത്ത് എത്തിച്ചതും തിരികെ കൊണ്ടുപോയതും മണികണ്ഠനാണ്. സർക്കാർ രേഖകൾ മറ്റാരുടെയും കൈയിൽ നൽകാൻ പാടില്ലെന്നിരിക്കെയാണ് ആധാരമെഴുത്തുകാരന്റെ കൈയിൽ ഇവ ഏല്പിച്ചത്. ഇക്കാര്യം കാർ ഡ്രൈവർ മൊഴി നൽകിയിരുന്നു.

ഭൂമി തട്ടിപ്പിനെക്കുറിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കളക്ടറും രജിസ്ട്രേഷൻ ഐ.ജിയും ജില്ലാ രജിസ്ട്രാറും സബ് രജിസ്ട്രാറോട് വെവ്വേറെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ‌

കളക്ടർക്ക് നൽകിയ റിപ്പോർട്ട് മണികണ്ഠന് അനുകൂലമായിരുന്നു. പ്രമാണത്തിലെ സാക്ഷികളെ നേരിട്ട് കണ്ടെന്നും ഇവരുടെ ഐ.ഡി കാർഡ് വാങ്ങി നോക്കി അവരെ വിചാരണ ചെയ്‌ത് ഉറപ്പിച്ചെന്നും ഡോറയെ ചൂണ്ടിക്കാട്ടി ബോദ്ധ്യപ്പെട്ടെന്നും മറ്റ് രണ്ടു റിപ്പോർട്ടുകളിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കള്ളമാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റുചെയ്‌തത്. സാക്ഷികളായി രജിസ്റ്ററിൽ ഒപ്പുവച്ചവരുടെ ആധാർ കാർഡ് നമ്പർ വ്യാജമായിരുന്നു. ഇക്കാര്യം പരിശോധിച്ച് ബോദ്ധ്യപ്പെടാൻ സബ് രജിസ്ട്രാർ ശ്രമിച്ചില്ലെന്നതും കുറ്റമായി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top