കടമ്പഴിപ്പുറം(പാലക്കാട്): നവീകരിച്ച മുണ്ടൂർ-തൂത സംസ്ഥാനപാതയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനായി നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കടമ്പഴിപ്പുറം ആശുപത്രി ജങ്ഷനിലാണ് ഉദ്ഘാടനച്ചടങ്ങ്.
മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷെർണൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 36.8 കിലോമീറ്റർ പാത 364 കോടിരൂപ ചെലവിലാണ് നവീകരിച്ചിട്ടുള്ളത്. റിബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്.
സംഘാടകസമിതി യോഗം കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കടമ്പഴിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബീന അധ്യക്ഷയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാർ, ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ, ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷ ജംസിയ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ.കെ. ഷീലാദേവി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കൃഷ്ണൻകുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ എം. സുബ്രഹ്‌മണ്യൻ, കെ. രമണി, കെ. ശ്രീലത തുടങ്ങിയവർ സംസാരിച്ചു.
കെ. പ്രേംകുമാർ എം.എൽ.എ. ചെയർമാനും കടമ്പഴിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബീന കൺവീനറുമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.
