കൊച്ചി : കൊച്ചി നഗരത്തിലെ ആദ്യ ഇന്ദിരാ കാൻ്റീൻ ഔട്ട്‍ലെറ്റ് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാൻ കോർപറേഷൻ്റെ നീക്കം. മുൻ ഭരണസമിതി നടപ്പാക്കിയ സമൃദ്ധി@കൊച്ചിയെ അട്ടിമറിക്കാനാണ് യുഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന സിപിഎം കൗൺസിലർമാരുടെയും നേതാക്കളുടെയും ആരോപണത്തിൽ വിശദീകരണവുമായി മേയർ വികെ മിനിമോൾ രംഗത്തെത്തി. ഇന്ദിരാ കാൻ്റീൻ നിർമിക്കുക സമൃദ്ധി@കൊച്ചി കാൻ്റീനിൻ്റെ പരിസരത്ത് ആയിരിക്കില്ലെന്നും ഇത് മറ്റൊരു പദ്ധതിയായിരിക്കുമെന്നും മേയർ ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അറിയിച്ചു.
ഇന്ദിരാ കാന്റീൻ പദ്ധതിക്ക് സമൃദ്ധിയുമായി ബന്ധമുണ്ടാകില്ലെന്ന് മേയർ അറിയിച്ചു. സമൃദ്ധിയുടെ പരിസരത്ത് ഇന്ദിരാ കാന്റീൻ തുറക്കുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. സമൃദ്ധി ഒരു നല്ല സംരംഭമാണ്, പക്ഷേ സുതാര്യത ആവശ്യമാണ്. ഇന്ദിരാ കാൻ്റീന് കൂടുതൽ ഔട്ട്‍ലെറ്റുകൾ ഉണ്ടാകുമെന്നും മേയർ പറഞ്ഞു. അടുത്ത മാസം ഉദ്ഘാടനത്തിന് മുൻപ് കൗൺസിലിന് മുൻപാകെ പദ്ധതിയെക്കുറിച്ചുള്ള നിർദേശം സമർപ്പിക്കുമെന്നും മേയർ വ്യക്തമാക്കി.
സമൃദ്ധിയെ അട്ടിമറിച്ച് ഇന്ദിരാ കാൻ്റീൻ നിർമിക്കാനാണ് നീക്കമെങ്കിൽ ശക്തമായി എതിർക്കുമെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് വിഎ ശ്രീജിത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. കോർപറേഷൻ ഭരണസമിതിക്കെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷും രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ പുതിയ പദ്ധതിയെച്ചൊല്ലി എൽഡിഎഫ് – യുഡിഎഫ് കൗൺസിലർമാർ തമ്മിൽ വാഗ്വാദം ഉണ്ടായി. ഒരു പേരിനെച്ചൊല്ലി എൽഡിഎഫ് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. സമൃദ്ധിയുമായി ബന്ധപ്പെടുത്താതെ പുതിയൊരു പദ്ധതിയാണെങ്കിൽ ഇന്ദിരാ കാൻ്റീനെ അനുകൂലിക്കുമെന്നാണ് ബിജെപി കൗൺസിലർമാരുടെ നിലപാട്.
അതേസമയം സമൃദ്ധിക്ക് ലഭിക്കുന്ന ഫണ്ടുകളുടെ സുതാര്യത ഉറപ്പാക്കാൻ ഓഡിറ്റ് നടത്തണമെന്ന് യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. സമൃദ്ധിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അടുത്ത കൗൺസിൽ യോഗത്തിൽ സമർപ്പിക്കണമെന്ന് യുഡിഎഫ് കൗൺസിലർ ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
