തിരുവനന്തപുരം : ചികിത്സാനിരക്ക് പ്രദർശിപ്പിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം നടപ്പാക്കില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകൾക്കെതിരായ കേസ് സുപ്രീംകോടതിയിലാണ്. ഇതിൽ തീരുമാനമാകാതെ വ്യവസ്ഥകൾ നടപ്പാക്കില്ലെന്നാണ് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷന്റെ നിലപാട്.
എന്നാൽ അസോസിയേഷന്റെ കേസ് ഹൈക്കോടതി തള്ളിയതാണെന്നും നിയമാനുസൃതമായാണ് സർക്കാർ നിർദ്ദേശങ്ങളിറക്കിയതെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ അധികൃതർ വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലേതുപോലെ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്.
ചികിത്സയും തുകയും ഇതുമായി ബന്ധപ്പെട്ട കോ-ഓർഡിനേറ്റർമാർ രോഗികളോട് വിശദീകരിക്കുന്നതാണ് പ്രായോഗികം. മൂത്രാശക്കല്ലിന്റെ ശസ്ത്രക്രിയ കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യസ്ഥിതിയനുസരിച്ച് വ്യത്യാസമുണ്ടാകും. ഈ സാഹചര്യത്തിൽ എങ്ങനെ കൃത്യമായ നിരക്ക് പ്രദർശിപ്പിക്കുമെന്നും ആശുപത്രി ഉടമകൾ ചോദിക്കുന്നു.
ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ എന്നിവയിൽ കിടക്കകളുള്ളതും പരിശോധന മാത്രമുള്ളതുമായ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
