ഉത്തർപ്രദേശ് : യൂപിയിൽ മതപരിവർത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്റർ ജയിലിൽ. തിരുവനന്തപുരംസ്വദേശി ആൽബിനെയാണ് കാൺപൂർ ദെഹാത് ജയിലിലേക്ക് മാറ്റിയത്.
കാൺപൂരിനടുത്ത് ഘാട്ടംപൂരിൽനിന്നാണ് ബജ്രംഗദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് ആൽബിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്. ഭാര്യയെ വിട്ടയച്ചെങ്കിലും ആൽബിനെതിരെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മതപരിവർത്തനംനടത്തുന്നു, വിദേശത്തുനിന്ന് ലഭിച്ച ഫണ്ട് ഉപയോഗിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലുള്ളത്.
എഫ്‌ഐആർ അടക്കം ലഭിക്കാത്തതിനാൽ ജാമ്യത്തിന് ശ്രമിക്കാൻ കഴിഞ്ഞില്ല എന്നും സഹപ്രവർത്തകർആരോപിച്ചു.
സമാന രീതിയിൽ രണ്ടാഴ്ച മുൻപ് മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ വൈദികൻ സുധീറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈദികനും ഭാര്യയ്‌ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. സുധീർ, ഭാര്യ ജാസ്മിൻ ഉൾപ്പെടെ 11 പേർക്കാണ് വറൂട് കോടതിജാമ്യം അനുവദിച്ചത്.
ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്‌പുർ ഷിംഗോഡിയിൽവച്ചാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്‌തത്. ബംജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു നടപടി. മതപരിവർത്തനമെന്ന് പറയുന്നത് തന്നെ അപലപനീയമാണെന്നും സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ ക്രിസ്മസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിരുന്നെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വൈദികനായ സുധീർ പ്രതികരിച്ചിരുന്നു. ക്രൈസ്‌തവർക്കുനേരെ നടക്കുന്ന വ്യാപക ആക്രമണങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാണ്.
