തിരുവനന്തപുരം : ഒരു കാലത്ത് സജീവമായിരുന്ന മണ്ണന്തല മാർക്കറ്റ് പ്രദേശവാസികൾക്കാകെ അനുഗ്രഹമായിരുന്നു. വലിയൊരു ചുറ്റളവിൽ നിന്നും ആൾക്കാരെത്തിയിരുന്ന ഈ വലിയ ഗ്രാമ ചന്ത നഗരത്തിന്റെ ഭാഗമായപ്പോൾ തന്നെ ഇഞ്ചിഞ്ചായി നശിച്ചു തുടങ്ങി. ഉള്ളൂർ പഞ്ചായത്തിൽ നിന്നും കോർപ്പറേഷനിലേക്ക് മണ്ണന്തല മാറിയപ്പോൾ ചന്തയുടെ എല്ലാ പ്രതാപവും അസ്തമിച്ചു. പിന്നെ കഴിഞ്ഞ കാല കൗൺസിലറന്മാർ പലവിധ ശ്രമങ്ങളും നടത്തി തൊട്ടടുത്ത് തന്നെ പരിമിതമായ സ്ഥല സൗകര്യങ്ങളോടെ ഒരു കെട്ടിടം ഉയർന്നെങ്കിലും ചന്തയെ പുനരുജീവിപ്പിക്കാൻ കഴിഞ്ഞില്ല. സൗകര്യങ്ങളൊന്നുമില്ലാതെ ചെറുകിട കച്ചവടക്കാർ ബുദ്ധിമുട്ടിലാണ്.
ചന്ത പൊളിഞ്ഞതോടെ ആൾക്കാരുടെയും വരവ് നിലച്ചു എന്നു പറയാം.
എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിൽ ജയിച്ച ബി ജെ പി പ്രതിനിധി ചെമ്പഴന്തി ഉദയൻ നടപ്പിലാക്കാൻ തീരുമാനിച്ച കർമ്മ പദ്ധതികളിൽ മണ്ണന്തല ചന്തയുടെ പുനരുജീവനവും പൊട്ടിപ്പൊളിഞ്ഞ് കുളമായ റോഡുകളുടെ നവീകരണവും തെളിയാത്ത തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കലുമായിരുന്നു.
എന്തായാലും മുൻഗണനയിൽ ഒന്നാമത് മാർക്കറ്റ് ബിൽഡിംഗ് ലൈവാക്കുകയെന്നതു തന്നെയായിരുന്നു. അത് നടപ്പാക്കാനുള്ള ശ്രമവും ആരംഭിച്ചു. അങ്ങനെ ഒരിക്കൽ ലേലം കഴിഞ്ഞ് പ്രവർത്തനം സ്തംഭിച്ച കോംപ്ലക്സിലെ കടകൾ ഇന്ന് വീണ്ടും ലേലം പ്രക്രീയയിലേക്ക് കടക്കുന്നു. കച്ചവടക്കാർക്ക് വേണ്ട സൗകര്യങ്ങളും ഉറപ്പാക്കും.
ഇതാദ്യമായി നഗരാതിർത്തിയിലേക്ക് പോകുന്ന മണ്ണന്തല ജംഗ്ഷനിൽ തന്നെ കൗൺസിലറുടെ ഓഫീസും പ്രവർത്തിച്ചു തുടങ്ങി.
സി പി എമ്മും കോൺഗ്രസും തുടക്കം മുതൽ മാറി മാറി കൈവശം വച്ച മണ്ണന്തല വാർഡ് ബി ജെ പിയുടെ കയ്യിലെത്തുമ്പോൾ തിരുവനന്തപുരം കോർപ്പറേഷനും ബി ജെ പി യുടെ ഭരണത്തിലായി എന്ന യാദൃശ്ചികതയും മണ്ണന്തലയുടെ ഇതുവരെയില്ലാത്ത വികസനത്തിനു കാരണമാകുമെന്നാണ് കൗൺസിലർ ചെമ്പഴന്തി ഉദയൻ ഉറപ്പിച്ചു പറയുന്നത്.
ഹരികിഷോർ സീനിയർ റിപ്പോർട്ടർ വില്ലേജ് ന്യൂസ് ഉള്ളൂർ.
