തിരുവനന്തപുരം ∙ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ (എസ്എടി) സുരക്ഷാ പേരിനു മാത്രം. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാതെ വന്നതോടെ ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷാ തുലാസിലായി. 56 പേർ സുരക്ഷാ ജോലിക്കായി ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ഇതിനായി ഉള്ളത് 36 പേർ മാത്രം. 3 ഷിഫ്റ്റുകളായാണ് ആശുപത്രിയിൽ ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കുന്നത്. ഫസ്റ്റ് ഡ്യൂട്ടിക്ക് 15, സെക്കൻഡ് ഡ്യൂട്ടിക്ക് 10, നൈറ്റ് ഡ്യൂട്ടിക്ക് 8 എങ്ങനെയാണ് വേണ്ടത്. നിലവിൽ രാവിലെ 9, ഉച്ചയ്ക്ക് 8, നൈറ്റ് 7 എന്നതാണ് അവസ്ഥ. ജീവനക്കാരുടെ കുറവ് മൂലം ആശുപത്രിയിലെ പല പ്രധാന പോയിന്റുകളിലും സുരക്ഷയ്ക്കായി ആളില്ലാത്ത സ്ഥിതിയുണ്ട്.
ഗോൾഡൻ ജൂബിലി കെട്ടിടത്തിന്റെ താഴെ നിന്ന് കയറുന്ന ഒരാൾക്ക് എല്ലാ വാർഡുകളിലും ലേബർ റൂമിലും ഉൾപ്പെടെ വളരെ എളുപ്പത്തിൽ കയറി പോകാവുന്ന സ്ഥിതിയാണ്. ഇത് അതീവ സുരക്ഷാ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി സംസ്ഥാനത്ത് ഉള്ള ഏറ്റവും പ്രധാന ആശുപത്രിയിലാണ് ജീവനക്കാരുടെഅഭാവം മൂലം സുരക്ഷാ ക്രമീകരണം താറുമാറായത്. ആശുപത്രിയിലെ ഏറ്റവും പ്രധാന പോയിന്റുകളിൽ ഒന്നായ ഇൻ ബോൺ നഴ്സറിയിൽ 3 ഷിഫ്റ്റിലും ഡ്യൂട്ടി നോക്കാൻ ആളില്ല. ഇത് പോലെ പല പ്രധാന പോസ്റ്റുകളിലും ഡ്യൂട്ടിക്ക് ആളില്ല. ഒട്ടേറെ തവണ ഇതുമായി ബന്ധപ്പെട്ടു അധികൃതർക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചിട്ടും പ്രശ്നത്തിനു പരിഹാരമായിട്ടില്ല.
ആളില്ലാത്തതിനാൽ മൂലം 3 ഷിഫ്റ്റ് 2 ആക്കി സുരക്ഷാ പ്രശ്നം പരിഹരിക്കാൻ നീക്കം നടന്നപ്പോൾ അതിനെതിരെ പ്രാദേശിക ഭരണകക്ഷി നേതാക്കൾ നേരിട്ട് എത്തി തടസ്സപ്പെടുത്തി പഴയ രീതിയിലാക്കി. സുരക്ഷാ മേൽനോട്ടം വഹിക്കുന്ന സർജന്റുമാരുടെ 7 ഒഴിവുകൾ നികത്താതെ കിടപ്പുണ്ട്. പലപ്പോഴും മെഡിക്കൽ കോളജ്, എസ്എടി ആശുപത്രികളിലായി രാത്രി ഡ്യൂട്ടിക്ക് ഒരു സർജന്റ് മാത്രമാണ് ഉണ്ടാകുക. ആശുപത്രിയിൽ പ്രശ്നങ്ങൾക്ക് ഉണ്ടായാൽ ഇത് പരിഹരിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്. ദിവസേന ഒട്ടേറെ ആളുകൾ ചികിത്സയ്ക്കായും ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് പേർ എത്തുന്നയിടത്താണ് സുരക്ഷാ ക്രമീകരണങ്ങൾ അവതാളത്തിലായത്.
