കണ്ണൂരിലും ഇടുക്കിയിലുമായി മെഡിക്കൽ വിദ്യാർത്ഥികളടക്കം 4 പേർ മുങ്ങി മരിച്ചു. കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചത്. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്.
ബെംഗളൂരുവിൽ നിന്നെത്തിയ 8 അംഗ സംഘത്തിലെ വിദ്യാർത്ഥികളാണ് മരിച്ചത് . ഇവർ താമസിച്ചിരുന്ന റിസോർട്ടിനു മുന്നിലെ കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. കൂട്ടത്തിലുള്ള മറ്റുള്ളവർ നാട്ടുകാരെ വിരമറിയിച്ചതോടെ ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും സ്ഥലത്തിത്തി തിരച്ചിൽ നടത്തി മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഇടുക്കി പീരുമേട് തട്ടത്തികാനത്തിനു സമീപ ഉണ്ടായ അപകടത്തിൽ വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയ മഹേഷ് പീരുമേട്ടിലെ ഒരു റിസോർട്ടിൽ താമസച്ചതിനു ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിപ്പോഴാണ് അപകടമുണ്ടായത്. തോട്ടിലെ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഈ സമയത്ത് അതുവഴി വന്ന കോളജ് വിദ്യാർഥികളാണ് പീരുമേട് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഫയർഫോഴ്സ് എത്തി കയത്തിൽ നിന്ന് മഹേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
