തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധി ജാതിതാൽപര്യങ്ങൾ മാത്രം മുൻനിർത്തി വളച്ചൊടിച്ചാണ് പലരും വ്യാഖ്യാനിച്ചതെന്ന് അഖില കേരള തന്ത്രി സമാജം. തികച്ചും തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ച് ഒരു സമുദായത്തെ ഒട്ടാകെ നിരന്തരം പ്രതിക്കൂട്ടിലാക്കാനും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമുളള കുൽസിതശ്രമങ്ങൾ തീർത്തും അപലപനീയമാണെന്നും അഖില കേരള തന്ത്രി സമാജം കേന്ദ്രകമ്മറ്റി അഭിപ്രായപ്പെട്ടു.
തൽപ്പര കക്ഷികൾ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും, പ്രചരിപ്പിച്ച വാർത്തകൾ വസ്തുതാ വിരുദ്ധവും മുൻവിധിയോട് കൂടിയതും ആണ്. 2016 മുതൽ ആലുവ തന്ത്രവിദ്യാപീഠം പോലുളള ചില സ്ഥാപനങ്ങൾക്കും, ബ്രാഹ്മണേതര വിഭാഗങ്ങളിൽ പെടുന്ന നിരവധി തന്ത്രിമാർക്കും ഇത്തരത്തിൽ ശാന്തി നിയമനത്തിന് സർട്ടിഫിക്കറ്റ് നൽകുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവാദം നൽകിയിരുന്നു. അഖില കേരള തന്ത്രി സമാജം ഒരിക്കൽ പോലും അതിനെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും അഖില കേരള സമാജം പ്രസ്താവനയിൽ പറഞ്ഞു.
