കണ്ണൂർ : സിനിമയാണ് തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെ നിന്ന് മാറിനിൽക്കേണ്ടിവന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും തന്നെ ഒഴിവാക്കി സി സദാനന്ദൻ മാസ്റ്ററെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സി സദാനന്ദൻ മാസ്റ്റർക്ക് സ്വീകരണവും എപിയുടെ മട്ടന്നൂരിലെ ഓഫീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫീസായി മാറട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. ‘കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്ക് തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണ് തന്നെ കേന്ദ്രമന്ത്രിയാക്കിയത്.
ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ താനില്ല. വെളുക്കെ ചിരിച്ച് കാണിക്കുന്നവർ അപകടത്തിലേക്ക് ചാടിക്കുന്നവരാണ്’- സുരേഷ് ഗോപി പറഞ്ഞു.
