തിരുവനന്തപുരം : 15 വർഷത്തിലേറെയായി ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജോലിചെയ്ത 100 സ്ത്രീജീവനക്കാരെ ഫോൺകോൾ വഴി പുറത്താക്കി കെഎസ്ആർടിസി. 2007 മുതൽ വിവിധ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽനിന്ന് ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിതരായവരാണ് പെരുവഴിയായത്.
ഏറെയും നിർധനകുടുംബാംഗങ്ങളായ സ്ത്രീകളാണ്. മറ്റൊരു ജോലി കണ്ടെത്താനുള്ള ശേഷി ഭൂരിഭാഗത്തിനുമില്ല. ജോലിക്ക് അപേക്ഷിക്കേണ്ട പ്രായപരിധിയും കഴിഞ്ഞു. വിധവകളും രോഗികളും ഭിന്നശേഷിക്കാരും ഇക്കൂട്ടത്തിലുണ്ട്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണിവർ.
190 താത്കാലിക ജീവനക്കാരുണ്ടായിരുന്നതിൽ 100 പേരെയാണ് ജൂലായ്‌മുതൽ മുന്നറിയിപ്പില്ലാതെ മാറ്റിനിർത്തിയത്. നാളെമുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് ഓഫീസ് മേധാവിമാർ വഴി അറിയിക്കുകയായിരുന്നു.
നിലനിർത്തിയിട്ടുള്ള 90 പേർക്ക് അധിക ഡ്യൂട്ടി നൽകിയാണ് ഓഫീസ് ജോലികൾ തീർക്കുന്നത്. ജീവനക്കാരുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് താത്കാലികക്കാരെ ഒഴിവാക്കിയതെന്ന ഔദ്യോഗിക വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണിത്.
കാഷ് കൗണ്ടറുകളിലെ രാത്രികാല ഡ്യൂട്ടിക്കാണ് താത്കാലിക ജീവനക്കാരെ ആദ്യം നിയോഗിച്ചിരുന്നത്. കോവിഡ് ലോക്ഡൗൺ സമയത്ത് ജോലിനഷ്ടമായ ഇവരെ കോർപ്പറേഷൻ പിന്നീട് പുനർനിയമിക്കുകയായിരുന്നു
