ജില്ലകൾതോറുമുള്ള സ്വീകരണത്തിൽ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും വിശ്വകർമ്മ സഭയുടെയും വനിതാ പ്രതിനിധികൾ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ശബരിമല സംരക്ഷണ സംഗമത്തിന് പിന്നാലെ സംസ്ഥാനത്ത് സന്യാസി യാത്രയുമായി സംഘപരിവാർ സംഘടനകൾ.
രണ്ടായിരത്തിൽ പരം സന്യാസിമാരെ സംഘടിപ്പിച്ചുകൊണ്ടുള്ള യാത്ര കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് നടക്കുക.
ഒക്ടോബർ 7 മുതൽ ഒക്ടോബർ 21 വരെയാണ് യാത്ര.
തിരുവനന്തപുരത്ത് നടന്ന സ്വാഗതസംഘം രൂപീകരണത്തിൽ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ അടക്കമുള്ളവര്‍ പങ്കെടുത്തു.
ജില്ലകൾതോറുമുള്ള സ്വീകരണത്തിൽ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും വിശ്വകർമ്മ സഭയുടെയും വനിതാ പ്രതിനിധികൾ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സന്യാസിമാരുടെ സംഘടനയായ മാർഗനിർദേശക് മണ്ഡലാണ് യാത്ര സംഘടിപ്പിക്കുന്നത്.
ധർമ സന്ദേശ യാത്ര എന്ന പേരിലാണ് യാത്ര. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സന്യാസിയാത്ര നടത്തുന്നത്.
കേരളത്തിൽ നിന്നുള്ള സന്യാസിവര്യന്മാർക്ക് പുറമെ, ഉഡുപ്പി, ദക്ഷിണ കന്നഡ തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ മുഖ്യസ്ഥൻമാർ, ജനപ്രതിനിധികൾ എന്നിവരും യാത്രയിൽ അണിചേരും.
‘കേരളം കേരളത്തനിമയിലേക്ക്’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് യാത്ര.
നൂറുകണക്കിന് വാഹനങ്ങൾ യാത്രക്ക് അകമ്പടി സേവിക്കും.
സാഹിത്യകാരൻ സി രാധാകൃഷ്ണനാണ് ഈ യാത്രയുമായി ബന്ധപ്പെട്ട സ്വാഗതസംഘം ചെയർമാൻ.
വിശ്വ ഹിന്ദു പരിഷത്തിന്റെ ജനറൽ സെക്രട്ടറി അനിൽ വിളയിലാണ് ട്രഷറർ.
മറ്റെല്ലാ ഭാരവാഹികളും സന്യാസിമാരാണ്.
എല്ലാ ജില്ലകളിലും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ക്ഷണിക്കപ്പെട്ട സദസിനുമുന്നിൽ സെമിനാറുകൾ ഉൾപ്പെടെ സംഘടിപ്പിക്കും.
ഉച്ചയ്ക്ക് ശേഷം പൊതുയോഗമുണ്ടാകും.
എല്ലാ ജില്ലകളിലും സ്വീകരണ പരിപാടികളുമുണ്ടാകും.
