കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വൻ സാധ്യതകളാണ് തുറന്നുനൽകുന്നത്.
ചരക്കുനീക്കം വേഗത്തിലാക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊണ്ടിരുന്നു.
വിഴിഞ്ഞം തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് നിർമാണം വൈകാതെ പൂർത്തിയാക്കാനുള്ള ശ്രമം അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
ചരക്കുനീക്കം ശക്തമാക്കുന്നതിനായി റോഡുകൾക്കൊപ്പം ഭൂഗർഭ റെയിൽ പാത നിർമിക്കുന്ന കാര്യത്തിലും അതിവേഗത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
തുറമുഖത്ത് നിന്നും കണ്ടെയ്നറുകൾ ട്രെയിൻ മാർഗം അതിവേഗം പുറത്ത് എത്തിക്കുകയാണ് റെയിൽ പാതയുടെ ലക്ഷ്യം.
വിഴിഞ്ഞം – ബാലരാമപുരം റോഡിനു സമാന്തരമായാണ് റെയിൽ പാത വിഭാവനം ചെയ്തിരിക്കുന്നത്.
തറനിരപ്പിൽനിന്ന് 15 മുതൽ 30 മീറ്റർവരെ താഴ്ചയിലായിരിക്കും പാത കടന്നുപോകുക.
റെയിൽപ്പാതയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ഒക്‌ടോബർ ആദ്യം ആരംഭിക്കും.
ടെൻഡർ തയ്യാറാക്കുന്ന സാങ്കേതിക സമിതി അടുത്തയാഴ്ച ഇതിനുള്ള അനുമതി നൽകും.
2026 ജനുവരിയിൽ ഭൂഗർഭ റെയിൽ പാതയുടെ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
2028 ഡിസംബറിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന റെയിൽ പാതയുടെ ടെൻഡർ നിർമാണക്കാലയളവിൽ ക്ഷണിക്കും.
ഭൂഗർഭ റെയിൽ പാതയുടെ നിർമാണച്ചുമതല നൽകുന്ന രീതിയിലാകും ടെൻഡർ നൽകുക.
കൊങ്കൺ റെയിൽവേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കായി ഭൂഗർഭ റെയിൽപ്പാത നിർമാണത്തിൻ്റെ ചുമതല.
1,482 കോടി രൂപയാണ് നിർമാണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ്. 10.7 കിലോമീറ്റർ റെയിൽപ്പാതയുടെ 9.02 കിലോമീർ ഭാഗവും ഭൂമിക്ക് അടുയിലൂടെയാണ് നിർമിക്കുക.
ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വിഴിഞ്ഞം വില്ലേജുകളിൽ നിന്നായി 6.04 ഹെക്ടർ ഭൂമിയാണ് റെയിൽ പാതയ്ക്കായി ഏറ്റെടുക്കേണ്ടത്.
വിഴിഞ്ഞം വില്ലേജിൽ നിന്ന് 2.04 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ചരക്കുനീക്കം എളുപ്പത്തിലാക്കുന്നതിനായി ബാലരാമപുരത്ത് റെയിൽവേ വിസിലിനായി യാർഡ് നിർമിക്കും.
സ്റ്റേഷൻ ആധുനിക രീതിയിൽ വികസിപ്പിച്ച് സിങ്ങലിങ് സ്റ്റേഷനാക്കി തീർക്കും. ഈ പുനരുദ്ധാരണ പദ്ധതികൾക്കായി റെയിൽവേയ്ക്ക് വിസിൽ 243 കോടി രൂപ കൈമാറിയിരുന്നു.
രണ്ട് ചരക്ക് ട്രെയിനുകൾ പാർക്ക് ചെയ്യാവുന്ന തരത്തിലുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് യാർഡ്.
തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്ന ഘട്ടത്തിൽ തന്നെ റെയിൽവേ സ്റ്റേഷൻ വികസനവും സാധ്യമാകുമെന്നാണ് വിലയിരുത്തൽ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സ്വീകാര്യത വർധിക്കുന്നതിനാൽ എല്ലാവിധ നിർമാണ പദ്ധതികളും അതിവേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
