ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽമാർഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ . പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ ഡെപ്യൂട്ടി മേധാവിയുമായ സൈഫുള്ള കസൂരിയാണ് ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്.
ഇന്ത്യക്കെതിരെ സൈഫുള്ള കസൂരി നടത്തുന്ന ഭീഷണിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. എല്ലാ തന്ത്രപ്രധാന മേഖലകളിലും പാകിസ്താൻ ഉടൻ തന്നെ നിയന്ത്രണം സ്ഥാപിക്കും. 2025ൽ പാകിസ്താൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചു, 2026ൽ കടലിൽ ആധിപത്യം ഉറപ്പിക്കും. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ലഷ്‌കർ ഭീകരനായ സൈഫുള്ള കസൂരി വീഡിയോയിൽ പറയുന്നു.
