തിരുവനന്തപുരം : രാജ്യത്തെ കോടിക്കണക്കിന് ബാങ്ക് ഇടപാടുകാർക്ക് തന്റെ പരാതി ആശ്വാസമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് തിരുവനന്തപുരം വലിയശാല ശ്രീദുർഗയിൽ പരമേശ്വരൻ കൃഷ്ണയ്യർ.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ചുമത്തരുതെന്ന പാർലമെന്റ് പെറ്റീഷൻ സമിതിയുടെ ശുപാർശയ്ക്ക് പിന്നിൽ പരമേശ്വരൻ കൃഷ്ണയ്യരാണ്. സ്പീക്കർക്ക് നൽകിയ പരാതിയിലാണ് പെറ്റീഷൻ സമിതിയുടെ ശുപാർശ. ബംഗളൂരൂവിലെ ബാംബുപെക്കർ എന്ന സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ബുദ്ധിമുട്ടാണ് പരാതി അയക്കാൻ കാരണമായതെന്ന് പരമേശ്വരൻ കൃഷ്ണയ്യർ ‘കേരളകൗമുദി’യോട് പറഞ്ഞു.
ബീഹാർ, മഹാരാഷ്ട്ര, അസാം എന്നിവിങ്ങളിലെ ആദിവാസി മേഖലയിൽ നിന്നുള്ളവരാണ് തൊഴിലാളികളിലേറെയും. ഓൺലൈനായി നൽകുന്ന ശമ്പളം പൂർണമായും ഇവർക്ക് ലഭിക്കാതെ വന്നതോടെയാണ് കാരണം തേടി ഇറങ്ങിയത്. പണമില്ലാത്തതിനാലാണ് അവരുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തത്. ദരിദ്രരായവരെ ബാങ്കുകൾ പിഴിയുകയാണ്. 2000 രൂപ വരെ ഈടാക്കുന്ന ബാങ്കുകളുണ്ട്. നിക്ഷേപത്തിന് നൽകുന്ന പലിശയേക്കാൾ കൂടുതലാണ് പിഴ.
2022ൽ റിസർവ് ബാങ്കിനു പരാതി നൽകി. ബാങ്കുകളുടെ നയപരമായ തീരുമാനമായതിനാൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ലോക് സഭാ സ്പീക്കർക്ക് പരാതി നൽകിയത്.
മൂന്നു വർഷം ബാങ്കുകൾ ഈടാക്കിയ പിഴ സഹിതം 2024 ഏപ്രിൽ 18ന് രജിസ്റ്റേർഡ് കത്ത് അയയ്ക്കുകയായിരുന്നു.
ആറു മാസം കഴിഞ്ഞിട്ടും നടപടി കാണാതെ വന്നതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിന് പരാതി നൽകി. പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാമെന്ന് 2025 ഫെബ്രുവരിയിൽ മറുപടി ലഭിച്ചു. സ്പീക്കർക്ക് നൽകിയ പരാതിയുടെ തുടർ നടപടി അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സമിതിയുടെ ശുപാർശ അറിഞ്ഞത്. സമിതിയുടെ നിർദ്ദേശപ്രകാരം ധനമന്ത്രാലയം കത്തയച്ചതോടെ ആറു പൊതുമേഖലാ ബാങ്കുകൾ പിഴ നിർത്തലാക്കി. എസ്.ബി.ഐ മുമ്പുതന്നെ അവസാനിപ്പിച്ചിരുന്നു.
