കാട്ടാക്കട : കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വ്ളാവെട്ടി മുതൽ കിക്മ കോളേജ് വരെയുള്ള റോഡ് റീടാറിംഗ് അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് വാർഡ് അംഗവും നാട്ടുകാരും രംഗത്ത്.
തിങ്കളാഴ്ച ടാറിംഗ് നടത്താനായി വെള്ളിയാഴ്ച ഉൾപ്പെടെ വൃത്തിയാക്കൽ ജോലി നടന്നിരുന്നു. എന്നാൽ വൃത്തിയാക്കിയ ഇടങ്ങളിലെ കുഴികളിൽ മണ്ണ് ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് പഞ്ചായത്തംഗം ചിത്ര ഉദയൻ ഗ്രാമപഞ്ചായത്ത് എ.ഇ ഉണ്ണികൃഷ്ണനെ അറിയിച്ചു. ഇവർ നടത്തിയ സ്ഥലപരിശോധനയിൽ കുഴികളിലെ മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. കോൺട്രാക്ടറെ വിളിച്ചുവരുത്തി വൃത്തിയാക്കിയ ശേഷമേ ടാറിംഗ് പാടുള്ളൂവെന്ന് നിർദ്ദേശിച്ചെങ്കിലും അവഗണിച്ചുകൊണ്ട് കോൺട്രാക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച റോഡ് പണി ആരംഭിച്ചു. റോഡ് പണി മീറ്ററുകൾ കഴിഞ്ഞപ്പോഴേക്കും ആദ്യം ചെയ്ത ഇടങ്ങളൊക്കെ പൊളിഞ്ഞിളകി. ഇതോടെ നാട്ടുകാരും പഞ്ചായത്ത് അംഗവും വീണ്ടും ഇടപെട്ടു. രാവിലെ എ.ഇ ഉൾപ്പെടെ സ്ഥലത്തെത്തി അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിന് അനുവദിക്കില്ലെന്ന് കോൺട്രാക്ടറെ അറിയിച്ചു. നാട്ടുകാരുടെ ഇടപെടൽ ശക്തമായതോടെ വീണ്ടും റോഡ് പണി ചെയ്യാമെന്ന് കോൺട്രാക്ടറേറ്റു.
റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്യാതെ റോഡ് പണി പൂർണമാകില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. റോഡ് നാശമായാൽ പഞ്ചായത്തിൽ ഉടനടി വീണ്ടും വലിയ തുകയ്ക്ക് നൽകാനാകില്ല. പൊതുഖജനാവിൽ നിന്നുള്ള തുക കൃത്യമായി വിനിയോഗിച്ച് പണി നടത്തണമെന്ന് പഞ്ചായത്ത് അംഗവും എ.ഇയും ആവശ്യപ്പെട്ടു.
നെയ്യാർ ഡാം മുതൽ കിക്മ കോളേജ് വരെ എം.എൽ.എ ഫണ്ടിൽ നിന്നും 40ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പണി നടന്നിരുന്നത്. വ്ളാവെട്ടി റോഡിലാണ് ജില്ലാ പഞ്ചായത്ത് 20ലക്ഷം രൂപ റീ ടാറിംഗിന് മാത്രമായി തുക അനുവദിച്ചത്.
