കാഞ്ഞങ്ങാട് : ചികിത്സ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ, പയ്യാവൂർ സ്വദേശി പ്രദീപ് കുമാറാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണത്.
ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയെ കടന്നു പിടിച്ചു.
കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സംഭവം നടന്നതിന്റെ പിറ്റേന്നു മുതൽ പ്രദീപ് കുമാർ ഒളിവിലായിരുന്നു.

