തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. മാർച്ച് മൂന്നിനാണ് പ്രസിദ്ധമായ പൊങ്കാല നടക്കുക. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂർത്തിയായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പൊങ്കാല നടക്കുക.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻ്റെ കലാ പരിപാടികളുമുണ്ടാകും. അതേസമയം പൊങ്കാലയോടനുബന്ധിച്ച് അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് രംഗത്തെത്തി.
പൊതു സ്ഥലങ്ങളിൽ വൈദ്യുത ദീപാലങ്കാരങ്ങൾ ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ വഴി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ. കമാനങ്ങൾ, ആർച്ച്, വാണിജ്യ സ്ഥാപനങ്ങൾ (മെറ്റാലിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച സ്റ്റാളുകൾ), പൂപന്തൽ മുതലായവ വൈദ്യുത ലൈനുകൾ, ട്രാൻസ്ഫോമറുകൾ എന്നിവയിൽ നിന്നും നിയമാനുസൃതമായി അകലം പാലിക്കണം.
