കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം പത്തനംതിട്ട ഇലന്തൂർ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജോണ്‍സണ്‍ പി ജെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ‘ഗര്‍വ്വികളോട് കൂടെ കവര്‍ച്ച പങ്കിടുന്നതിനേക്കാള്‍ താഴ്മയുളളവരോടു കൂടെ താഴ്മയുളളവനായിരിക്കുന്നതാണ് നല്ലത്’ എന്നാണ് ജോണ്‍സണ്‍ പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രിയെ വിമർശിച്ച് ജോൺസൺ പോസ്റ്റിട്ടത്. മന്ത്രിയെന്നല്ല, എംഎല്‍എ ആകാന്‍ പോലും മന്ത്രി വീണയ്ക്ക് യോഗ്യത ഇല്ല എന്നായിരുന്നു ജോണ്‍സണ്‍ പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെത്തുടർന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
സമാന വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ച സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ അഡ്വ. എന്‍ രാജീവിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു എൻ രാജീവ് പരോക്ഷമായി പരിഹസിച്ചത്.സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവിന്റെ പരിഹാസം.